കുഞ്ഞാലി മരക്കാർ സ്മാരകം പുനരുദ്ധാരണം: നിവേദനം നൽകി

സ്വന്തം ലേഖകൻ


മരക്കാർ സ്മാരകവും സമീപത്തായി സ്ഥിതി ചെയ്യുന്ന ഇരിങ്ങൽ അന്താരാഷ്ട്ര കരകൗശല ഗ്രാമം(ക്രാഫ്റ്റ് വില്ലേജ്), വടകര സാൻഡ് ബാങ്ക്സ്, തിക്കോടിക്ക് പടിഞ്ഞാറായി അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന വെള്ളിയാങ്കല്ല് എന്നിവയുമായി ബന്ധിപ്പിച്ചു ജല, സാഹസിക ടൂറിസത്തിന്റെ സാധ്യതകളും പ്രയോഗികമായാൽ ഈ മേഖലയിലെ വിനോദ സഞ്ചാര രംഗത്ത് അത് ഉണർവേകും. മരക്കാരുടെ അധിനിവേശ പോരാട്ട ചരിത്രസംഭവങ്ങളൊക്കെയും  ഭാവി തലമുറയിലേക്കു പകരാൻ ആ ധീര നാവികസേനാനിയുടെ ചരിത്രം പാഠ്യപദ്ധതികളിൽ ഉൾപ്പെടുതാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും നിവേദക സംഘം എംഎൽഎ യോട് അഭ്യർത്ഥിച്ചു

ദുബൈ: ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ഇരിങ്ങൽ കോട്ടക്കൽ സ്ഥിതി ചെയ്യുന്ന  സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ കുറിച്ചു കൊയിലാണ്ടി മണ്ഡലം എം.എൽ.എ കാനത്തിൽ ജമീലയുമായി കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ  പ്രതിനിധികൾ ചർച്ച നടത്തി. പയ്യോളി നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ കെട്ടിടം നിർമിച്ചു  ഇന്ത്യയുടെ അഭിമാനമായിരുന്ന ധീരനായ നാവിക പടത്തലവന്റെ പേരിൽ വിപുലമായ മ്യുസിയം സജ്ജീകരിക്കാൻ ശ്രമങ്ങൾ നടത്തണമെന്ന് നിവേദകസംഘം എം.എൽ.എയോട് ആവശ്യപ്പെട്ടു.

മരക്കാരുടെ ജന്മദേശമായ ഇവിടെ നിന്നും കെട്ടിടനിർമാണത്തിനും മറ്റുമായി കുഴിയെടുക്കുമ്പോൾ, മണ്ണിനടിയിൽ നിന്നും കണ്ടെടുത്ത സ്വർണാഭരണങ്ങളും, പഴയ ശില്പങ്ങളുമെല്ലാം സുരക്ഷയുടെ പേരിൽ സർക്കാർ ട്രഷറികളിൽ സൂക്ഷിച്ചതായാണറിവ്. ഇതെല്ലാം തന്നെ, മരക്കാർ സ്മാരകത്തോടനുബന്ധിച്ചുള്ള മ്യൂസിയത്തിൽ തന്നെ സംരക്ഷിച്ചു പ്രദർശിപ്പിക്കേണ്ടതുണ്ട്. ചരിത്ര വസ്തുക്കൾ ഇവിടെ പ്രദർശിപ്പിക്കാത്തതു മൂലം മ്യൂസിയം സന്ദർശിക്കാനെത്തുന്ന ചരിത്ര-നാവിക ഗവേഷകരും, വിദ്യാർത്ഥികളും, ഉൾപ്പെടെയുള്ള അധ്യയന യാത്ര സംഘങ്ങൾ നിരാശരായി മടങ്ങുകയാണ്. ഇന്ത്യയിൽ വൈദേശികാധിപത്യത്തിനു തുടക്കക്കാരായ പോർച്ചുഗീസ് അധിനിവേശത്തോട് കടൽ മാർഗം ആദ്യമായി ചെറുത്തു നില്പു നടത്തിയത്, കോഴിക്കോട് നാടുവാഴിയായിരുന്ന സാമൂതിരി രാജാവിന്റെ നാവിക പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാരായിരുന്നു. മരക്കാർക്കു ഇതുമൂലം തന്റെ ജീവൻ പോലും ബലിയർപ്പിക്കേണ്ടി വന്നു. രാജ്യത്തിന് വേണ്ടി ആദ്യ രക്തസാക്ഷിയാവേണ്ടി വന്ന ആ മഹാന്റെ പോരാട്ടങ്ങളുടെ ചരിത്ര സാക്ഷ്യങ്ങളാണ് തലശേരി കടപ്പുറത്തു നിന്നും കണ്ടു കിട്ടിയ പീരങ്കികളും, മരക്കാർ ഗ്രാമത്തിൽ നിന്നും കണ്ടെത്തിയ  പീരങ്കിയുണ്ടകളും,വാളുകളും പരിചകളുമെല്ലാം. ഇവയൊക്കെയും കുഞ്ഞാലി മരക്കാരുടെ പേരിലുള്ള മ്യൂസിയത്തിൽ തന്നെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

മരക്കാർ സ്മാരകവും സമീപത്തായി സ്ഥിതി ചെയ്യുന്ന ഇരിങ്ങൽ അന്താരാഷ്ട്ര കരകൗശല ഗ്രാമം(ക്രാഫ്റ്റ് വില്ലേജ്), വടകര സാൻഡ് ബാങ്ക്സ്, തിക്കോടിക്ക് പടിഞ്ഞാറായി അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന വെള്ളിയാങ്കല്ല് എന്നിവയുമായി ബന്ധിപ്പിച്ചു ജല, സാഹസിക ടൂറിസത്തിന്റെ സാധ്യതകളും പ്രയോഗികമായാൽ ഈ മേഖലയിലെ വിനോദ സഞ്ചാര രംഗത്ത് അത് ഉണർവേകും. മരക്കാരുടെ അധിനിവേശ പോരാട്ടചരിത്രസംഭവങ്ങളൊക്കെയും  ഭാവി തലമുറയിലേക്കു പകരാൻ ആ ധീര നാവികസേനാനിയുടെ ചരിത്രം പാഠ്യ പദ്ധതികളിൽ ഉൾപ്പെടുതാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും നിവേദക സംഘം എം എൽ എ യോട് അഭ്യർത്ഥിച്ചു. കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ ജനറൽ സിക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് എം എൽ എ ക്കു നിവേദനം കൈമാറി. ഇസ്മായിൽ മേലടി, ബഷീർ തിക്കോടി, റഹീസ് ഇരിങ്ങൽ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. ഇന്ത്യയിൽ അധിനിവേശത്തിനെതിരെ ആദ്യം പടനയിച്ചു ജീവത്യാഗം വരിച്ച മഹാനെന്ന നിലയിൽ കുഞ്ഞാലി മരക്കാർക്കു ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രഥമ രക്ത സാക്ഷിയുടെ സ്ഥാനമുള്ളതെന്നു എം എൽ എ പറഞ്ഞു. സ്മാരകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുന്ന നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കാമെന്നും, മരക്കാർ ചരിത്രം പാഠ്യപദ്ധതികളിൽ ഉൾപ്പെടുതാനുള്ള കാര്യം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്യുമെന്നും എം എൽ എ ഉറപ്പു നൽകി.
 
.

Share this Article