അക്ഷരങ്ങളെ ആവാഹിക്കാൻ കാഴ്ചയെന്തിന് ? പുസ്തകങ്ങളെ പുണരാൻ ഇക്കുറിയും ഇന്ദുലേഖയെത്തി

നാഷിഫ് അലിമിയാൻ


കണ്ണിന് ജന്മനാ കാഴ്ചയില്ലെങ്കിലും പുസ്തകങ്ങളെയും വായനയെയും ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുകയാണ് ഇന്ദുലേഖയെന്ന അക്ഷരസ്നേ​ഹിയും എഴുത്തുകാരിയും. പുസ്തകമേളയുടെ ഗന്ധം തന്നെ എഴുതാനും സാഹിത്യരചനകൾ കേൾക്കാനും ഏറെ പ്രചോദനം നൽകുന്നതായി കണ്ണൂർ സ്വദേശി പറയുന്നു

ഷാർജ:∙ അക്ഷരവെളിച്ചം നുകരാനും പുസ്തകപ്പുഴയിലൂടെ അലയാനും അന്ധതയെന്ന പരിമിതയൊന്നും പ്രശ്നമേയല്ല കണ്ണൂരുകാരിയായ ഇന്ദുലേഖക്ക്. അക്ഷരങ്ങളെ ആവാഹിക്കാനും പുസ്തകങ്ങളെ പുണരാനും ഇക്കുറിയുമെത്തി ഷാർജ പുസ്തകോത്സവ ന​ഗരിയിൽ എഴുത്തുകാരിയും മികച്ച വായനക്കാരിയുമായ കണ്ണൂർ അരോളി സ്വദേശി ഇന്ദുലേഖ. പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങളുടെ ഒാ‍ഡിയോ സ്വന്തമാക്കാനുന്നതിനൊപ്പം സ്വന്തം പുസ്തക പ്രകാശനമെന്ന വലിയ സ്വപ്നസാക്ഷാത്കാരം കൂടിയാണ് ഇന്ദുലേഖക്ക് ഇത്തവണത്തെ മേള. ദുബൈ മുഹൈസിന നാലിൽ താമസിക്കുന്ന കണ്ണൂർ അരോളി സ്വദേശിയായ ഇന്ദുലേഖയാണ് കണ്ണിന് ജന്മനാ കാഴ്ചയില്ലെങ്കിലും പുസ്തകങ്ങളെയും വായനയെയും ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നത്. പുസ്തകമേളയുടെ ഗന്ധം തന്നെ എഴുതാനും സാഹിത്യരചനകൾ കേൾക്കാനും ഏറെ പ്രചോദനം നൽകുന്നതായി അവർ പറയുന്നു.

ബ്ലൈൻഡ് സ്കൂളിൽ പഠിക്കാത്തതിനാൽ ചെറുപ്പത്തിലേ ഏറെ പ്രശ്നങ്ങൾ നേരിട്ടയാളാണ് ഇന്ദുലേഖ. എങ്കിലും അന്നേ മറ്റുള്ളവരുടെ സഹായത്തോടെ ചെറുതായി കഥകളൊക്കെ എഴുതമായിരുന്നു. സമ്മാനവും നേടി. പിന്നീട് വായനയിലായിരുന്നു ശ്രദ്ധിച്ചത്. പര സഹായത്തോടെ മികച്ച പുസ്തകങ്ങൾ പലതും വായിച്ചു. പിന്നീട് പുസ്തകങ്ങൾ ഒാഡിയോ ആയും ഇ–ബുക്കായും പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ അതു സംഘടിപ്പിച്ചു സാഹിത്യം നുകർന്നു. ഇപ്പോഴും ഒാഡിയോ എവിടെയുണ്ടെങ്കിലും അത് കണ്ടെത്തി സ്വന്തമാക്കാൻ ശ്രമിക്കുന്നു.



ഇത്തവണ കൂട്ടിന് സ്വന്തം പുസ്തകവും 
മറ്റൊരാളുടെ സഹായത്തോടെ കഥ മുഴുവൻ പറഞ്ഞുകൊടുത്താണ് ഇന്ദുലേഖ തന്റെ പുസ്തകം യാഥാർഥ്യമാക്കിയത്. 'ഒാർക്കാനിഷ്ടപ്പെടുന്ന ഒാർമകൾ' എന്ന പുസ്തകം തന്റെ തീക്ഷ്ണമായ അനുഭവങ്ങളിൽ നിന്നുണ്ടായതാണെന്ന് ഇവർ പറയുന്നു.  യാത്രാ വിലക്ക് ഉള്ളതറിയാതെ 2016ൽ നാട്ടിലേക്കു പോകുമ്പോൾ ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ പിടിച്ചുവയ്ക്കുകയും അഞ്ചു ദിവസം ഷാർജ ജയിലിൽ കഴിയേണ്ടി വരികയും ചെയ്തു. അവിടെ നിന്നുള്ള അനുഭവങ്ങളാണു പുസ്തകത്തിലെ കഥകൾ. കൂടാതെ, മറ്റു കഥകളും ചെറുപ്പത്തിലെ ഒാർമകളും അടങ്ങിയ പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇൗ മാസം ഏഴിന് വൈകിട്ട് 7.30ന് പ്രകാശനം ചെയ്യും. തന്റെ സർഗാത്മക ജീവിതത്തിൽ ഏറ്റവും പിന്തുണ നൽകുന്ന, ദുബായിൽ ബിസിനസുകാരനായ ഭർത്താവ് മുരളീധരനാണ് ഇന്ദുലേഖയെ എല്ലാ ദിവസവും മേളയിലേക്ക് കൊണ്ടുവരുന്നതും കൈ പിടിച്ച് നടത്തിക്കുന്നതും.
.

Share this Article