തട്ടിപ്പുണ്ടേ...സൂക്ഷിച്ചോ....; യു.എ.ഇയിൽ മലയാളിക്ക് നഷ്ടമായത് ഏഴ് ലക്ഷം

സ്വന്തം പ്രതിനിധി


ഒ.ടി.പി പോലും വരാതെ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്. ഫുജൈറയിൽ താമസിക്കുന്ന പൊന്നാനി സ്വദേശിയായ എൻജിനീയർക്കാണ് പണം നഷ്ടമായത്. നാട്ടിലായിരുന്ന സമയത്ത് 35,394 ദിർഹമാണ് (ഏഴ് ലക്ഷം രൂപ) ഒറ്റയടിക്ക് തട്ടിപ്പുകാർ ക്രെഡിറ്റ് കാർഡിൽ നിന്ന് വലിച്ചത്

ദുബൈ: ഓൺലൈൻ തട്ടിപ്പിൽ നിന്ന് രക്ഷപെടാൻ പ്രധാനമായും നൽകുന്ന നിർദേശമാണ് ഒ.ടി.പി പറഞ്ഞു കൊടുക്കരുതെന്നത്. എന്നാൽ, ഒ.ടി.പി പോലും നൽകാതെ പണം നഷ്ടമായതിന്‍റെ ഞെട്ടലിലാണ് ഫുജൈറയിൽ താമസിക്കുന്ന പൊന്നാനി സ്വദേശിയായ എൻജിനീയർ. ഇദ്ദേഹം നാട്ടിലായിരുന്ന സമയത്ത് 35,394 ദിർഹമാണ് (ഏഴ് ലക്ഷം രൂപ) ഒറ്റയടിക്ക് തട്ടിപ്പുകാർ ക്രെഡിറ്റ് കാർഡിൽ നിന്ന് വലിച്ചത്. താൻ പിൻവലിക്കാത്ത പണം തിരിച്ചടക്കേണ്ട അവസ്ഥയിലാണ് ഇദ്ദേഹം. ഫുജൈറ പൊലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബാങ്കിന്‍റെ ക്രെഡിറ്റ് കാർഡാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ മാസം 12ന് ഉച്ചയോടെ പത്ത് ദിർഹം ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ നിന്ന് ഇത്തിസാലാത്തിന്‍റെ ക്യൂക്ക് പേയിലേക്ക് പിടിച്ചതായി മെസേജ് വന്നിരുന്നു. ഇത് കാര്യമാക്കിയില്ല. ഇതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞതോടെയാണ് 35,394 ദിർഹം അക്കൗണ്ടിൽ നിന്ന് നഷ്ടമായത്. എന്നാൽ, പണം നഷ്ടമായതായി ഇ-മെയിലോ എസ്.എം.എസോ ലഭിച്ചിരുന്നില്ല. ഒരാഴ്ച കഴിഞ്ഞ് ക്രെഡിറ്റ് കാർഡ്  ബ്ലോക്കായപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്.
.

Share this Article