നടൻ പ്രതാപ് പോത്തൻ അന്തരിച്ചു

Truetoc News Desk


◼️ചെന്നൈയിലെ ഫ്ളാറ്റിൽ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (69)അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റിൽ രാവിലെ വീട്ടുസഹായി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

വ്യവസായി ആയിരുന്ന തിരുവല്ലയിലെ കുളത്തുങ്കൽ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായി 1952 ഫെബ്രുവരി 15നാണ് പ്രതാപ് പോത്തൻ ജനിച്ചത്. ഊട്ടിയിലെ ലോറൻസ് സ്കൂൾ, മദ്രാസ് ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കോളജ് പഠന കാലത്ത് നിരവധി നാടകങ്ങളിൽ അഭിനയിച്ചിരുന്നു. പഠന ശേഷം കുറച്ചുകാലം മുംബൈയിൽ ഒരു പരസ്യ ഏജൻസിയിൽ കോപ്പിറൈറ്ററായിരുന്നു പ്രതാപ് പോത്തൻ.

പിന്നീട് പല കമ്പനികളിലും ജോലി ചെയ്തു. അതിനു ശേഷമാണ് സിനിമയിലേക്കെത്തുന്നത്. മദ്രാസ് പ്ലയേഴ്സ് എന്ന തിയേറ്റർ ഗ്രൂപ്പിൽ അഭിനേതാവായിരുന്ന പ്രതാപ് പോത്തന്റെ അഭിനയ മികവ് കണ്ട് പ്രശസ്ത സംവിധായകൻ ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകി. 1978ലായിരുന്നു ആരവം ഇറങ്ങിയത്. 1979ൽ ഭരതന്റെ തന്നെ തകര, 1980ൽ ചാമരം എന്നീ സിനിമകളിൽ നായകനായി. അദ്ദേഹത്തിന്റെ അഭിനയം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി. തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് 79-80 വർഷങ്ങളിൽ മികച്ച മലയാള നടനുള്ള ഫിലിം ഫെയർ പുരസ്ക്കാരം ലഭിച്ചു. 1980ൽ മാത്രം പത്തോളം സിനിമകളിൽ പ്രതാപ് പോത്തൻ അഭിനയിച്ചു.
.

Share this Article