ദുബൈ വേൾഡ് കപ്പ് തുടങ്ങി

സ്വന്തം ലേഖകൻ
ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബൈ വേൾഡ് കപ്പിൽ ഒമ്പതു റൗണ്ടുകളിലായി മത്സരം നടക്കും. മത്സരങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത് 3.5 കോടി ഡോളറാണ്. ചാമ്പ്യൻ കുതിരയുടെ ഉടമക്ക് 1.2 കോടി ഡോളർ സമ്മാനം ലഭിക്കും
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബൈ വേൾഡ് കപ്പ് ദുബൈ മെയ്ദാൻ റേസ്കോഴ്സിൽ തുടങ്ങി. ദുബൈ രാജകുടുംബത്തിന്റെ കുതിരകൾ അടക്കം അണിനിരക്കുന്ന വേൾഡ് കപ്പിൽ 20 രാജ്യങ്ങളിലെ 126 കുതിരകൾ പോരിനിറങ്ങും. 80,000ത്തോളം കാണികളെയാണ് ഗാലറിയിൽ പ്രതീക്ഷിക്കുന്നത്. ഒമ്പതു റൗണ്ടുകളിലായി നടക്കുന്ന മത്സരങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത് 3.5 കോടി ഡോളറാണ്. ചാമ്പ്യൻ കുതിരയുടെ ഉടമക്ക് 1.2 കോടി ഡോളർ സമ്മാനം ലഭിക്കും.

ഒമ്പതു തവണ കപ്പ് നേടിയ ഗൊഡോൾഫിന്റെ സഈദ് ബിൻ സുറൂറാണ് ഇതുവരെ ഏറ്റവും കൂടുതൽ ജേതാവായ പരിശീലകൻ. ഇക്കുറിയും ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ ഗൊഡോൾഫിൻ ഇറങ്ങുന്നുണ്ട്. ലൈഫ് ഈസ് ഗുഡ്, ഹോട്ട് റോഡ് ചാർലി, കൺട്രി ഗ്രാമർ തുടങ്ങിയവരും കിരീടപ്രതീക്ഷ വെച്ചുപുലർത്തുന്നു. ദുബൈ വേൾഡ് കപ്പിനെത്തിയ അതിഥികളെ സ്വാഗതം ചെയ്യുന്നതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. 20 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. ദുബൈ റേസിങ് ക്ലബിന്റെ വെബ്സൈറ്റ് വഴി ( https://tickets.dubairacingclub.com) ടിക്കറ്റെടുക്കാം.

3.30ന് നടക്കുന്ന 2000 മീറ്റർ ഖയാല ക്ലാസിക്കിലെ ജേതാവിന് 10 ലക്ഷം ഡോളറാണ് സമ്മാനം. 1600 മീറ്റർ ഗൊഡോൾഫിൻ മൈൽ (10 ലക്ഷം ഡോളർ), 3200 മീറ്റർ ഗോൾഡ് കപ്പ് (10 ലക്ഷം ഡോളർ), 1200 മീറ്റർ അൽകൂസ് സ്പ്രിന്റ് (15 ലക്ഷം ഡോളർ), 1900 മീറ്റർ യു.എ.ഇ ഡെർബി (10 ലക്ഷം ഡോളർ), 1200 മീറ്റർ ഗോൾഡൻ ഷഹീൻ (20 ലക്ഷം ഡോളർ), 1800 മീറ്റർ ദുബൈ ടർഫ് (50 ലക്ഷം ഡോളർ), 2410 മീറ്റർ ദുബൈ ഷീമ ക്ലാസിക് (60 ലക്ഷം ഡോളർ), 2000 മീറ്റർ ദുബൈ വേൾഡ് കപ്പ് (1.2 കോടി ഡോളർ) എന്നിങ്ങനെയാണ് മത്സരങ്ങളും സമ്മാനങ്ങളും.
ഖത്തറാണ് വേദി, 'അൽ രിഹ്ല'യാണ് പന്ത്
July 10 2022
രുചികളിലൂടെ ഒഴുകി നടക്കാം
February 17 2023
Sign up for the Newsletter
Join our newsletter and get updates in your inbox. We won’t spam you and we respect your privacy.