പ്രളയ ദുരിതം; പാകിസ്താന് 100 കോടി രൂപ സഹായം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

സ്വന്തം പ്രതിനിധി


മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി വേൾഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹുമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ദുരിത ബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുന്നത്

ദുബൈ: പ്രളയക്കെടുതി അനുഭവിക്കുന്ന പാകിസ്താന് അഞ്ച് കോടി ദിർഹം (100 കോടി രൂപ) സഹായം പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി വേൾഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹുമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ദുരിത ബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുന്നത്.

ദുരിത മേഖലകളിലെ കുടുംബങ്ങൾക്ക് ഭക്ഷണം എത്തിക്കുക എന്നതായിരിക്കും പ്രധാന ലക്ഷ്യം. കഴിഞ്ഞ ദിവസം യു.എ.ഇയിലെ ഇന്ത്യൻ വ്യവസായിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. സുരീന്ദർ പാൽ സിങ് ഒബ്റോയ് (എസ്.പി.എസ് ഒബ്റോയ്) 30,000 പൗണ്ട് (28 ലക്ഷം ഇന്ത്യൻ രൂപ) സഹായം പ്രഖ്യാപിച്ചിരുന്നു. പ്രളയബാധിതർക്ക് സഹായം നൽകണമെന്ന പാകിസ്ഥാൻ പഞ്ചാബ് ഗവർണർ ചൗധരി മുഹമ്മദ് സർവാറിന്‍റെ അഭ്യർഥന മാനിച്ചാണ് സഹായം നൽകിയത്. 

വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി ലക്ഷം റേഷൻ പാക്കുകൾ വാങ്ങുന്നതിനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു സർവാറിന്‍റെ അറിയിപ്പ്. 1001 കുടുംബങ്ങൾക്ക് ഒരുമാസത്തെ കിറ്റ് നൽകുന്നതിനായാണ് ഒബ്റോയ് 30,000 പൗണ്ട് നൽകിയത്.
.

Share this Article